ബിന്ദുവിൻറെ മൂന്ന് കവിതകൾ

Bindu Das_1991 Batch
Bindu Das
1991 EC

മഴയെകാത്ത്

മഴയെകാത്ത്
പെയ്തൊഴിഞ്ഞ വാനിൽനോക്കി നിൻമിഴിയിണ ചൊന്നതും
നിൻ വരണ്ട മേനി കണ്ടെൻമനം മൊഴിഞ്ഞതും
ഇനിയുമെന്റെ വരവുനോക്കി കാത്തുനിൽപ്പില്ലെന്നുനീ
നിന്റെ വിരഹ ഭാരമേകും വിങ്ങലിന്റെയലകളിൽ
അന്നു വന്നു പുൽകിയൊരാ രാവുമിന്നുമോർത്തുപോയ്
ഇടിവെട്ടി മിന്നിഞാനന്നു നിന്നിൽ ചേർന്ന നാൾ
വ്രീളാവിവശയാൽ മിഴികൾ കൂമ്പി നിന്നുനീ
ഉദയസൂര്യനിൽ നിന്നടർത്തിവച്ച കുങ്കുമം
പടർന്നലിഞ്ഞ പോലെത്തുടുത്തിരുന്നു നിൻ മുഖം
കാത്തിരുന്നുരുകിനിന്ന നിന്മേനി പകർന്നൊരാ
പുതുമണമുള്ളിലെ പ്രേമം വിടർത്തിയോ
പലകുറി ചെറിയൊരു ചാറ്റലായ് വന്ന ഞാൻ
നിൻ സുഗന്ധത്തിനാൽ കരുത്തനായ് മാറിയോ
കുത്തിയൊലിച്ചന്നു തീർത്ത നീർച്ചാലുകൾ
എൻ നഖക്ഷധങ്ങൾ പോൽ നീറ്റലുണർത്തിയോ
നിന്നിലൊഴുകിത്തുടങ്ങിയോരുറവകൾ
വറ്റാതിരുന്നെങ്കിലെന്നോർത്ത നാളുകൾ
പിരിയാതിരുന്നെങ്കിലെന്നോർത്ത നിമിഷമേ
നീയുമീവേനലിൻ നിഴലിൽ മറഞ്ഞുപോയ്

യാത്ര പറഞ്ഞിത്ര ദൂരത്തിലെങ്കിലും
വരണ്ട നിൻ നെഞ്ചിലെ നീറ്റലറിഞ്ഞുഞാൻ
നിന്നിൽ ജ്വലിക്കുന്ന വിരഹനാളങ്ങളാൽ
വെന്തൊരീ നാളുകൾ മറവിയിൽ പൂഴ്ത്തുവാൻ
ഇരുണ്ടുവീർത്ത കാർമേഘപാളികൾക്കിടയിലായ്
മിഴിവേകും മഴവില്ലിൻ തോളിലേറിയിനിയുമെ
നിന്നെയുണർത്തുവാൻ കെട്ടിപ്പുണരുവാൻ
ഇനിയേറെ വൈകാതെയരികത്തണഞ്ഞിടും
എന്നിലെ പ്രേമത്തെ നിന്നിൽ പകരുവാൻ
പ്രിയയെ നിന്നധരത്തിൽ നനവു പകരുവാൻ ……

ആദ്യ പ്രണയം

ആദ്യ പ്രണയം

 

പുലർകാലമീകൊച്ചു പുൽനാമ്പിലുടലിട്ട
ഒരു മഞ്ഞുതുള്ളിപോലാദ്യപ്രണയം
ഇത്രമേൽ നൈർമല്യമോടെ പിറന്നൊരാ
കുളിരോലുമൊരുതെന്നലീ പ്രണയം
ഒന്നുമേ തിരികെയാശിച്ചിടാതുറവിട്ട
തളിരാർന്നൊരനുഭവമീ പ്രണയം

വിറയാർന്ന ഹൃദയത്തുടിപ്പായിരുന്നെന്നിൽ
ആദ്യമായ് ചാരെ നീ വന്ന നാളിൽ
നിന്നെത്തുടർന്നുകൊണ്ടാവഴി വച്ചൊരെൻ
പാദങ്ങളെന്തെ തളർന്നിരുന്നു
ആ ചിരിപോലെ മാറ്റേറുമൊരു പുഞ്ചിരി
വേറേതുമില്ലെന്ന പോലിരുന്നു
ആ മധുമൊഴിപോലെയീഭൂവിൽ മറ്റൊരു
മൊഴിപോലുമുദയം ചെയ്യാത്ത പോൽ

എന്നുമീ പുലരൊളി തഴുകിയുണർത്തിയ
പൂക്കൾ നിനക്കുള്ളതായിരുന്നു
മാമലയേറിയുദിച്ചു വരുന്നൊരാ
സൂര്യന്റെ ചിരിയും നിനക്കുള്ളപോൽ
പാതി മയങ്ങിയ കണ്ണിൽ തെളിഞ്ഞൊരെൻ
കനവിൽ നിറഞ്ഞതോ നിൻ രൂപവും

രാവിന്റെ മാറിലെ അമ്പിളിക്കലയോടു
കുശലം പറയാൻ തുടങ്ങിയതും
ഇലകളെ തഴുകി വരുന്നൊരാ തെന്നലിൻ
കുളിരതു കൂടി പ്രിയമായതും
വിരസമായതുവരെ കേട്ടൊരാ കിളികളെ
കൊതിയോടെ കേൾക്കാൻ തുടങ്ങിയതും
നിന്നോടുള്ളൊരീ പ്രണയകുസുമങ്ങൾ
എന്നിൽ വിരിഞ്ഞതിൽ പിന്നെയല്ലോ

നിന്നോടു പറയാനാശിച്ച വാക്കുകൾ
നിൻ മുഖം കണ്ടതിലിടറിനിന്നു
എന്നിലൊളിപ്പിച്ച പ്രണയത്തളിരുകൾ
ആ നോട്ടമേറ്റതിൽ വാടിയല്ലോ
പറയാതെയറിയാതെയൊരുകുഞ്ഞു തേങ്ങലിൽ
ചാലിച്ചു ചേർത്തതാണാദ്യപ്രണയം
ഇന്നും തുറക്കാതെ സൂക്ഷിച്ചു വച്ചൊരാ
പുസ്തകത്താളിലെ പീലിപോലെ
മനസ്സിന്റെ താളുകൾക്കിടയിലൊളിപ്പിച്ച
നിറമോലുമൊരുപീലിയാദ്യപ്രണയം.

ഒടിയൻ

ഒടിയൻ
courtesy

 

നിലാവിൽ കുളിച്ചൊരാ പാതിരാ നേരം
കൊയ്ത്തു കഴിഞ്ഞൊരാ പാടവരമ്പിലായ്
ചാടി മറിഞ്ഞുകൊണ്ടാർത്തുല്ലസിച്ചിവർ
കൂകി വിളിച്ചു തിമർത്തൊരു കാലം

പുറകെകുതിക്കുന്ന വേലിപോലായും
ഉയരം മാറുന്ന കമ്പുപോലായും
ഇരുകാലിലായുന്ന നായായ് കിതച്ചും
ഒറ്റക്കൊമ്പൻ കാളകളിച്ചും
ഇരുളിൽ മറയുന്ന രൂപമായ് വന്നതിൽ
പലരും പേടിച്ച കഥയുണ്ട് പറയാൻ

നിറവയറായൊരു പെണ്ണിനെ കണ്ടാൽ
ഉള്ളിലെ കുഞ്ഞിനെ തേടുന്നൊരത്രേ
ദേഹത്തിലണിയുന്നൊരൊടിമരുന്നാകാൻ
ഗർഭത്തിലുള്ളൊരു കുഞ്ഞതു വേണം
ഇവരെ പേടിച്ചന്തിമയങ്ങിയാൽ
പെണ്ണിവരാരും പുറത്തിറങ്ങീല

ഒടിവിദ്യയേറ്റൊരു ദേഹമോ പിന്നെയാ
ഒടിയെന്റെയാത്മാവു പേറിടുന്നല്ലോ
ഏകമായലയുന്നൊരാ ദേഹമകലെ
സ്വയമൊടുങ്ങാനുള്ള വഴികൾ തിരയും

ഉടയാടയണിയാത്ത ദേഹത്തിലാണേൽ
കാണാതൊളിപ്പിച്ച കാച്ചിരുമ്പുണ്ടേൽ
പതറാതെ നെഞ്ചും വിരിച്ചങ്ങു നിന്നാൽ
പകൽപോലെയിവരെ തെളിഞ്ഞങ്ങു കാണാം
ഇരുളിൽ മറയുന്നൊരൊടിയനെ കാണാൻ
പഴമക്കാർ ചൊല്ലിയൊരു വിദ്യയിതാണേ

പാടവരമ്പിന്നു റോഡുകളായി
ഇരുളിനെ പിളരുന്ന വഴിവിളക്കായി
കാടും മേടും വീടാൽ നിറഞ്ഞു
ഒടിയനൊളിക്കാനിടവും കുറഞ്ഞു

Share on facebook
Share on twitter
Share on linkedin
WhatsApp