എഴുത്തും ജനാധിപത്യവും

നന്ദകുമാർ (1988 EEE)

ഒരു കലാകാരനെ സംബന്ധിച്ചിട ത്തോളം ഭരണകൂടവുമായുള്ള ബന്ധം പൊതുവെ സംഘർഷ ഭരിതമാ യിരിക്കും. നിലവിലുള്ള വിവിധതരം അധികാര സ്ഥാപന ങ്ങളുമായി സമരസപ്പെടാത്ത ചില നിഷേധങ്ങൾ എല്ലാ നല്ല കല യിലുമുണ്ട്. എഴുത്തുകാരന് അനു കൂലമായ രാഷ്ട്രസംവിധാനം എന്താ യിരിക്കാം എന്ന ചോദ്യത്തിന് ഒരു തരത്തിലുമുള്ള ഭരണ വ്യവസ്ഥ ളുമായും കലാകാരന് പൊരുത്ത പ്പെടാൻ സാധ്യമല്ലെന്നു ഓസ്കാർ വൈൽഡ് മറുപടി പറയുന്നുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും അടിസ്ഥാന സവിശേഷതകളിൽ ഒന്നായ സ്വാതന്ത്ര്യ ബോധ ത്തിലേക്കാണ് ഓസ്കാർ വൈൽഡ് വിരൽ  ചൂണ്ടുന്നത്. ചീത്ത സാഹിത്യ ത്തിൻറെ ഒരു ലക്ഷണം അത് നില വിലുള്ള അധികാര സ്വരൂപങ്ങളെ പിൻപറ്റുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു എന്നതാകാം.  ‘There can be no literature without democracy and no democracy without liter ature.’ എന്ന ദെറിദയുടെ നിരീക്ഷണം ജനാധിപത്യവും സാഹിത്യവും എപ്ര കാരം പരസ്പര പൂരകങ്ങളാകുന്നു എന്ന വസ്തുതക്ക് അടിവരയിടുന്നു. ഒന്നില്ലാതെ മറ്റൊന്നിന്റെ നില നില്പിനെക്കുറിച്ച് ആലോചിക്കാൻ പോലും സാധ്യമല്ലാത്ത വിധം ഇഴചേർന്നു കിടക്കുന്ന പരികല്പന കളാണ് ജനാധിപത്യവും സാഹിത്യവും.

മനുഷ്യാവസ്ഥയിലെ ആകുലതകളും സാധ്യതകളുമാണ് എക്കാലത്തും എഴുത്തിന്റെ അസംസ്കൃത വസ്തുക്കൾ. അന്നന്നത്തെ അന്നത്തിനു ആളുകൾ നെട്ടോട്ടമോടുമ്പോൾ, വംശീയ കലാപ ങ്ങളും യുദ്ധങ്ങളും കുരുതിക്കളങ്ങൾ വിപുലമാക്കുമ്പോൾ, ജീവിതം തന്നെ നിലക്കാത്ത ഒരു അഭയാർത്ഥി പ്രവാഹമാകുമ്പോൾ ഒരു കലാകാരന്റെ പ്രയത്നങ്ങൾക്കും ക്ലേശങ്ങൾക്കും സാംഗത്യമുണ്ടോ?

 

ഒരു കവിതക്കോ ചിത്രത്തിനോ സിനിമയ്ക്കോ അത്രമാത്രം വില കല്പിക്കേണ്ടതുണ്ടോ?. ‘റിപ്പബ്ളിക്കിൽ’ തന്റെ ആദർശാത്മക രാഷ്ട്രീയത്തിൽ പ്ളേറ്റോ കലയെയും സാഹിത്യത്തെയും നാടുകടത്തുന്നുണ്ട്. നാടകവും കാവ്യവും സ്വതവേ നിഴൽരൂപങ്ങളായി മനുഷ്യർക്ക് പ്രത്യക്ഷമാകുന്ന യാഥാർഥ്യത്തെ വീണ്ടും അനുകരണാത്മകമായി പ്രതികല്പനകൾക്കു വിധേയമാക്കുന്നതിനാൽ അവ മനുഷ്യരെ സത്യത്തിൽ നിന്നും രണ്ടടി മാറ്റിനിർത്തുന്നുവെന്നായിരുന്നു പ്ലേറ്റോയുടെ വാദം. എന്നാൽ പ്ലേറ്റോയുടെ അതിഭൗതിക (Metaphysical) ആശയലോകത്തിലെ ആത്യന്തികനന്മ (absolute goodness) ഒരു നോവലിലെ രൂപകം മാത്രമായും നമുക്കിന്നു വായിച്ചെടുക്കാം. സമൂഹത്തിന്റെ കൂട്ടായ അധ്വാനത്തിലെ മിച്ചമൂല്യമാണ് കലയെയും കലാകാരനേയും നിലനിർത്തുന്നതെന്ന ശുഷ്കവും യന്ത്രികവുമായ സാമ്പത്തിക സിദ്ധാന്തങ്ങളും ഇമ്മാനുവൽ കാന്റിനെ പോലെയുള്ള തത്വചിന്തകർ ഉന്നയിച്ചിട്ടുണ്ട്. 

കാന്റിന്റെ കേവലയുക്തിയുടെ ന്യായീകരണങ്ങളെക്കാൾ ദോസ്തോയേവ്സ്കിയുടെ  കൃതികൾ തനിക്ക് ഉൾക്കാഴ്ചകൾ നൽകിയതായി എയ്ൻസ്റ്റീൻ തുറന്നടിക്കുന്നു. വിക്ടർ ഹ്യുഗോ എഴുതിയ വിഖ്യാതമായ ‘നോത്രെദാമിലെ കൂനൻ’  എന്ന നോവൽ ആരംഭിക്കുന്നത് തന്നെ ഒരു നാടകകൃത്തിനെ യാചകരും കുറ്റവാളികളും കുഷ്ഠരോഗികളും വേശ്യകളും അടങ്ങിയ പാരീസിലെ വലിയൊരു ജനക്കൂട്ടം വിചാരണക്ക് വിധേയമാക്കുന്ന രംഗത്തോടെയാണ്. 1969 ഇൽ സിംഗപ്പൂരിന്റെ രാഷ്ട്രപിതാവായ ലീ കുവാൻ യു തൻ്റെ വിഖ്യാതമായ പ്രസംഗത്തിൽ ‘കവിത നമുക്ക് താങ്ങാനാവാത്ത ഒരു ആഡംബരമാണെന്നു’ പ്രസ്താവിച്ചു. പകരം ജനങ്ങൾക്കാവശ്യം ജീവിതത്തിനു അനുയോജ്യമായ ഒരു തത്വശാസ്ത്രമാണെന്നും ലീ കുവാൻ യു നിർദേശിച്ചു. അയാൾക്ക് തെറ്റ് പറ്റി. ജീവിതത്തിനു ആവശ്യം വേണ്ട ദർശനങ്ങൾ തിരഞ്ഞെടുക്കാൻ ഒരാളെ പ്രാപ്തനാക്കുന്നത് പുസ്തകങ്ങളും മറ്റു  കലാസൃഷ്ടികളുമാണ്. പൗരാണിക ഗ്രന്തങ്ങൾ തൊട്ടു ഏറ്റവും പുതിയ ഒരു കഥ വരെ തുറന്നു നോക്കിയാൽ വിവിധ ജീവിത ദർശനങ്ങളുടെ വെളിപാടുകൾ നിങ്ങൾക്ക് കണ്ടെത്താം. മോസ്സസ്സ് അടിമത്തത്തിനു കീഴടങ്ങാൻ വിസമ്മതിച്ചു. ഒഡീസിയസ് അധികാരത്തിനെതിരെ സത്യങ്ങൾ വിളിച്ചു പറഞ്ഞു. തോമസ് പെയ്നും ജോൺ സ്റ്റുവാർട്ട് മില്ലും മനുഷ്യാവകാശങ്ങളെ കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആധുനിക ആശയങ്ങൾക്ക് വാക്കുകളാൽ ബീജാവാപം നടത്തി. ലീ കുവാൻ യു ആവശ്യപ്പെട്ട ജീവിതത്തിന്റെ തത്വശാസ്ത്രം സൂക്ഷിച്ചു വെച്ചിട്ടുള്ള ഇടങ്ങൾ ഗ്രൻഥപ്പുരകളാണ്. 

ജനാധിപത്യത്തിൽ ഒരാളെ സംസാരിക്കാൻ പ്രാപ്തരാക്കുന്നത് പല രൂപങ്ങളിലുള്ള സാഹിത്യമാണ്. നമ്മൾ ഒരു നോവലിന്റെ പ്ലോട്ട് പിന്തുടരുമ്പോൾ യാഥാർഥ്യത്തെ ക്രമത്തിൽ മനസ്സിലാക്കാനുള്ള പരിശീലനം നേടുന്നു. കഥാപാത്രങ്ങളോട് തന്മയീഭാവം പുലർത്തുമ്പോൾ ചുറ്റുമുള്ള മനുഷ്യരുടെ ദുഖങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള മാനസികശേഷി കൈവരിക്കുന്നു. സ്വന്തം മുറിവുകളിൽ നിന്നും ലോകത്തിൻറെ മുറിവുകളിലേക്ക് പ്രവേശിക്കാനുള്ള ഒരു കവാടം കൂടിയാണ് ഒരു നല്ല കവിത. നിശബ്ദത അനീതികൾക്ക് മൗനാനുവാദം നൽകുക മാത്രമല്ല; പീഡകർക്കു ശക്തിപകരൽ കൂടിയാണ്. അഭിപ്രായസ്വാതന്ത്യം അധികാരത്തിലേറിയവരുടെ മാത്രം പ്രത്യേക അവകാശമായി മാറുമ്പോൾ, അവരുടെ അസത്യഘോഷണങ്ങൾ  ഉച്ഛഭേരികൾ മുഴക്കുമ്പോൾ, “അതെല്ലാം കള്ളമാണ്, ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്” എന്ന് നിർഭയം സംസാരിക്കാനുള്ള പൗരന്റെ ശേഷിയാണ് ജനാധിപത്യത്തിൻറെ കാതൽ. ആ കാതലിനു പുഴുക്കുത്തേൽക്കാതിരിക്കാനുള്ള കരുതലാണ് സാഹിത്യം. അതിനാൽ സാഹിത്യം ഒരു ആഡംബരവസ്തുവല്ല, മറിച്ച് ജനാധിപത്യവ്യവസ്ഥയുടെ ജീവവായുവാണ്. സത്യം വിളിച്ചുപറയാനുള്ള കലാകാരന്റെയും കലാകാരിയുടെയും വാശിയും അവരുടെ വാക്കുകളിലെ പൊള്ളിക്കുന്ന തീക്ഷ്ണതയും പ്രതിരോധത്തിനുള്ള ആയുധങ്ങളാകുന്നു. കലയുടെ സാംഗത്യമെന്തെന്നുള്ള സന്ദേഹങ്ങൾക്ക് കലാസൃഷ്ടികൾ തന്നെ ഉത്തരങ്ങൾ നൽകിക്കൊണ്ടിരിക്കും, നാം തീരെ നിനച്ചിരിക്കാത്ത സന്ദർഭങ്ങളിൽ. 2003 ഇൽ യു എൻ സമ്മേളന ഹാളിൽ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പൗവൽ ഇറാഖിനെതിരെ യുദ്ധപ്രഖ്യാപനം നടത്താനിരിക്കുന്ന സന്ദർഭം. യുദ്ധപ്രഖ്യാപനത്തിനു മുൻപ് അവർ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തു. സമ്മേളനഹാളിൽ ഒരു ചിത്രതിരശീലയിൽ ആലേഖനം ചെയ്ത പിക്കാസോയുടെ ‘ഗൂർണിക്കേ” എന്ന ലോകപ്രശസ്തമായ കലാസൃഷ്ടി അവർ പൂർണ്ണമായും ആവരണം ചെയ്തു. ഒരു കൊച്ചു നഗരത്തിലെ ജനങ്ങളെ ബോംബിട്ടുകൊന്ന ഫാസിസ്റ്റു പൈശാചികതക്കെതിരെയുള്ള രൂക്ഷവിമര്ശനമായിരുന്നു പിക്കാസോയുടെ ആ ചിത്രം. ലോകത്തിനോട് നുണകൾ പരസ്യമായി പറഞ്ഞു സാമ്പത്തിക കൊള്ളകൾക്ക് വേണ്ടി ഇറാഖിനെ തകർക്കാൻ ഒരുങ്ങുമ്പോൾ ആ ചിത്രം പശ്ചാത്തലത്തിൽ വരുന്നത് കൊലയാളികൾക്ക് അസ്വസ്ഥകരമായി തോന്നി. അറുപത്തിയാറു വര്ഷം മുൻപ് അനാച്ഛദനം ചെയ്ത ഗൂർണിക്കേ ഐക്യരാഷ്ട്രസഭ മൂടിവെക്കുമ്പോൾ യുദ്ധത്തിന്റെ ക്രൂരതകളാണ് ആ ചിത്രം നമ്മെ ഓർമിപ്പിച്ചത്. മരണത്തിനു ശേഷം മുപ്പത്താറു വർഷങ്ങൾ കഴിഞ്ഞു പിക്കാസോ വീണ്ടും നമ്മോട് സംസാരിച്ചു. യുദ്ധങ്ങൾ അഴിച്ചുവിടുന്ന ലാഭക്കൊതിയന്മാരുടെ കുടിലതന്ത്രങ്ങളെക്കുറിച്ച്.  മരണവും ആയുധക്കച്ചവടവും ഏറ്റവും ലാഭകരമായ വ്യവസായങ്ങളായി മാറിയ നമ്മുടെ പുതിയ ലോകക്രമത്തെക്കുറിച്ചും.

1930 കളിൽ യുദ്ധവികാരത്തിന്റെ പ്രതീകമായി ലോകമെമ്പാടും ഏറ്റെടുത്ത ഒരു നോവൽ ആയിരുന്നു ജർമൻ എഴുത്തുകാരനായ എറിക് മരിയ റിമാർക്കയുടെ ‘ All Quite on the Western Front ‘ എന്ന കൃതി. ഒന്നാം ലോകമഹായുദ്ധത്തിൽ ട്രെഞ്ചുകളിൽ പൊലിയുന്ന ജീവിതങ്ങളുടെ നേർസാക്ഷ്യമായിരുന്നു റിമാർക്കയുടെ ആഖ്യാനം. നോവലിന്റെ തുടക്കത്തിൽ ഷെൽ ആക്രമണങ്ങളിൽ വധിക്കപ്പെട്ടവരെക്കുറിച്ചു മാത്രമല്ല, യുദ്ധത്തെ അതിജീവിച്ചെങ്കിലും ആന്തരികമായി മരണം സംഭവിച്ച തന്റെ തലമുറയെക്കുറിച്ചാണ് ലോകത്തിനുമുന്പിൽ അവതരിപ്പിക്കുന്നതെന്ന് റിമാർകെ പറയുന്നുണ്ട്. നോവലിനെ ആധാരമാക്കി അതെ പേരിൽ നിർമ്മിക്കപ്പെട്ട സിനിമ ഓസ്കാർ പുരസ്കാരവും നേടി. നോവലിന്റെയും സിനിമയുടെയും പ്രചാരം ഏറ്റവും അസ്വസ്ഥമാക്കിയത് നാസികളുടെ പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ ഗീബല്സിനെയായിരുന്നു. ജര്മനിയിൽ റിമാർക്കയുടെ കൃതികളെല്ലാം നിരോധിക്കപ്പെട്ടു. ഗീബൽസ് ഏർപ്പാടാക്കിയ നാസി ഗുണ്ടാസംഘങ്ങൾ അദ്ദേഹത്തിന്റെ ഗ്രൻഥങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിച്ചു. സിനിമ പ്രദർശിപ്പിച്ച തീയേറ്ററുകൾ തല്ലിത്തകർത്തു. റിമാർക്കയുടെ പൗരത്വം എടുത്തു കളഞ്ഞു. അദ്ദേഹം സ്വിറ്റസർലണ്ടിലേക്കും പിന്നീട് യു എസ്സിലേക്കും പലായനം ചെയ്തു. എഴുത്തുകാരന്റെ സഹോദരിയെയും അവരുടെ ഭർത്താവിനെയും രാജ്യദ്രോഹക്കുറ്റത്തിന് നാസികൾ വധിച്ചു. വിചാരണവേളയിൽ അവർ പറഞ്ഞത്, “ഞങ്ങളുടെ കയ്യിൽ നിന്നും അയാൾ രക്ഷപ്പെട്ടെങ്കിലും, നിങ്ങളെ വെറുതെ വിടുകയില്ല “എന്നാണ്. വംശഹത്യ നടപ്പാക്കും മുൻപ് നാസികൾ ജൂതന്മാരുടെയും ജിപ്സികളുടെയും പൗരത്വം എടുത്തുകളഞ്ഞിരുന്നു. കണിശമായ കണക്കെടുപ്പുകളിൽ ആളുകളുടെ വിവരങ്ങൾ പഞ്ച് കാർഡുകളിൽ രേഖപ്പെടുത്താൻ സാങ്കേതിക വിദ്യ വികസിപ്പിച്ചത് IBM ആയിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലും കൊലപ്പെടുത്താനുള്ള പ്രാകൃത പ്രോഗ്രാമിങ്ങിലൂടെ IBM വൻകിട ലാഭവും കൊയ്തു. ഫാസിസം ദേശീയതയുടെയും കോർപറേറ്റിസത്തിന്റെയും കൂട്ടുകെട്ടാണ് എന്ന മുസ്സോളിനിയുടെ നിർവചനത്തെ സാക്ഷാത്കരിക്കും വിധം,  ഗീബല്സിന്റെ പരമ്പരകൾ അഴിഞ്ഞാടുന്ന ഒരു സാംസ്കാരിക അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അന്നേരം യാഥാർഥ്യത്തെ മനനത്തിനു വിധേയമാക്കാനും തകരുന്ന ജനാധിപത്യത്തെക്കുറിച്ചുള്ള ആകാംക്ഷകൾ പങ്കുവെക്കാനും ഒരുമിച്ചു നിന്ന് പ്രതിരോധത്തിന്റെ എടുപ്പുകൾ പണിതുയർത്താനും എഴുത്തും കലയും സാഹിത്യവും മാത്രമേ ഒരു ജനതയെ പ്രാപ്തരാക്കുകയുള്ളു.

WhatsApp