മൂടില്ലാത്താളി

Aneesha Gerald - Photo

അനീഷാ ജറാൾഡ്

W/O ജെറാള്‍ഡ് വില്‍‌സ്, 1998 ME

അനീഷ ജറാൾഡ്’

1980-ൽ ജനിച്ചു. രചന ഭാഷാപഠനകേന്ദ്രം, യൂണിവേഴ്സിറ്റി കോളേജ്, ഗവ: ട്രെയിനിങ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കരമന ഗവ: ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൽ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു.

മൂടില്ലാത്താളി

———–

പരിണാമത്തിൻറെ

പ്രകാശവേഗങ്ങൾക്കിപ്പുറം

പ്രപഞ്ചത്തിൻറെ

ഇങ്ങേക്കരയിൽ

ചരിത്രത്തിലേയ്ക്ക്

വേരുകളാഴ്ത്തിയും

ഭാവിയിലേയ്ക്ക്

ചില്ലകൾ നീർത്തിയും

ഒരു

അരയാൽ വൃക്ഷം;

അധിനിവേശത്തിൻറെ

ജ്വലനപാതങ്ങളെ

അതിജീവിച്ച മഹാവൃക്ഷം …

അതിൻറെ ഇലകളിൽ

ഉണ്ണിക്കണ്ണൻ

ഇടയ്ക്കിടെ

ഉറങ്ങാനെത്തും …

ഭൂമിയിലേക്ക് പെയ്തിറങ്ങിയ

വേരുകളിൽ

ഒരു ക്രൂശിത രൂപം

കരുണയോടെ

തെളിഞ്ഞു നിൽക്കും..

അതിൻറെ ഇലയനക്കങ്ങളിൽ

ഒരു ബാങ്കുവിളിയൊച്ച

മർമ്മരമാകും…

ഒരിയ്ക്കൽ

വടക്കുനിന്നെത്തിയ

കഴുകൻറെ കാലിൽപ്പറ്റി

ഒരു വള്ളിച്ചെടി

അരയാൽ കൊമ്പിൽ

തങ്ങിയിരുന്നു …

സ്നേഹം നടിച്ച് കള്ളം വിതച്ച്

ആ വള്ളിച്ചെടി

അരയാലിനെ പറ്റി വളർന്നു ….

വിഡ്ഡിത്തത്തിൻറെ

വിത്തുകളെറിഞ്ഞ്

പാരമ്പര്യത്തെ കൂട്ടുപിടിച്ച്

അത്

അരയാൽക്കൊമ്പിൽ ഇഴഞ്ഞു നടന്നു…

ഒടുവിലൊരു നാൾ

മുടിയോളം പടർന്നുപിടിച്ച്

ഉടലാകെ ചുറ്റിവരിഞ്ഞ്

അത് അരയാലിനോട്

മന്ത്രിച്ചു:

“ആ രേഖയെവിടെ…?”

“രേഖയോ…!!!! “

അരയാലിൻറെ ആശ്ചര്യത്തിൽ

വള്ളിച്ചെടി നാവുചുഴറ്റി…

“അതെ രേഖ തന്നെ…

ഈ മണ്ണിൽ വേരുകളാഴ്ത്താൻ

നിനക്കുളള

അവകാശത്തിൻറെ ….

ഈ വാനിൽ

ചില്ല വിടർത്താൻ

നിനക്കുള്ള

സ്വാതന്ത്ര്യത്തിൻറെ….. “

“അത് ചോദിക്കാൻ

നീയാരാ ….!!???”

“ഞാനോ….

ഞാനൊരു മൂടില്ലാത്താളി…”

വള്ളിച്ചെടി അലറിച്ചിരിച്ചു…

“വേരുകളുടെ

ചരിത്രമില്ലെങ്കിലും

സമരവേവുകളുടെ

ഇലപാകമില്ലെങ്കിലും

ഒറ്റിക്കൊടുത്തും

നക്കിത്തുടച്ചും

ഊറ്റിക്കുടിച്ചും

സ്വയം സേവിച്ച് സേവിച്ച്

ഇതുവരെയെത്തിയത്

എനിക്കു മാത്രമായി …

എന്റേതു മാത്രമായി..

ഇടമൊരുക്കാൻ

തന്നെയാണ് …. “

വളളിച്ചെടി ചിരിച്ചു..

പഞ്ചഗവ്യത്തിനും

ഗോമൂത്രത്തിനുമപ്പുറം

കളകൾ മാത്രം

ഇല്ലാതാക്കുന്ന

പുതിയ കാലത്തെ

കളനാശിനികളെ-

ക്കുറിച്ചറിയാതെ…

സഹനകലയുടെ .

ഒടുവിലത്തെ

ചുവടും വച്ച

പൊതുജനം

അതേ

കളനാശിനിയായ്

സ്വയം മാറിയതറിയാതെ,

വള്ളിച്ചെടി പിന്നെയും

ചിരിച്ചു…

ഒടുവിലത്തെ ചിരി….

Share on facebook
Share on twitter
Share on linkedin
WhatsApp